അർദ്ധവിരാമങ്ങളുടെ അനന്തവൃത്തം
വനമധ്യത്തിൽ നിശബ്ദതയെ ഉന്നംവെച്ച്- കിരാതർ കാത്തുനിൽക്കുന്നു, വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുവാൻ. അർത്ഥശൂന്യമായ ആരവങ്ങളുടെ ഈ 'ജനാധിപത്യം' പ്രശാന്തതയുടെ കാനനത്തിന് തീയിടുന്നു. ദുർബലരെ വേട്ടയാടുന്ന വായാടികളായ മകരങ്ങൾ, അവശിഷ്ടങ്ങൾക്കായി പതിയിരിക്കുന്ന സ്രാവുകൾ. ജീവിതമെന്ന് നാം വിശ്വസിക്കുന്ന ഈ ചളിക്കുണ്ടിൽ, വ്യർത്ഥമായ തർക്കങ്ങൾക്കായി നാം തുഴയുന്നു. ഇവിടെ പൂർണ്ണവിരാമങ്ങളില്ല, ഈ പ്രയാണത്തിന് അന്ത്യമില്ല, അർദ്ധവിരാമങ്ങൾ മാത്രം കോർത്തിട്ടൊരു നീണ്ട ശൃംഖല. സംശയവും മോഹവും മാംസനിബദ്ധമായ തൃഷ്ണയും- ചുറ്റിക്കറങ്ങി ഒടുവിൽ ശൂന്യതയിൽ തന്നെ ചേരുന്നു.